ആണവ കരാറിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് ഒരു മാസത്തെ സമയപരിധി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിശ്ചിത സമയത്തിനുള്ളിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ഇറാനെതിരെ കർശന നടപടികളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആണവ കരാറിന് പുറമെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളിലും നിയന്ത്രണം വേണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ സുരക്ഷ മുൻനിർത്തി ഇറാന്റെ മിസൈൽ പരീക്ഷണങ്ങളും ഭീകര സംഘടനകൾക്ക് നൽകുന്ന പിന്തുണയും അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തണമെന്ന് നെതന്യാഹു ട്രംപിനോട് അഭ്യർത്ഥിച്ചു.
അതേസമയം, മേഖലയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി അയക്കാൻ പെന്റഗൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കൺ നിലവിൽ കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും, വോൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം മറ്റൊരു കപ്പൽ കൂടി അയക്കാൻ പദ്ധതിയുണ്ടെങ്കിലും ട്രംപ് ഇതിൽ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഗസ്സ അന്താരാഷ്ട്ര സമാധാന ബോർഡിൽ നെതന്യാഹു അംഗമായി ഒപ്പുവച്ചിരുന്നു. ഗസ്സ യുദ്ധവും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. സമാധാന ബോർഡിന്റെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ അടുത്തയാഴ്ച നെതന്യാഹു വീണ്ടും അമേരിക്കയിലെത്തും.



