ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3 കോടി 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സൂചന. ഇത് സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പരിപാടിക്ക് ദേവസ്വം ബോർഡ് തനത് ഫണ്ടിൽ നിന്നും പണം ചിലവാക്കരുതെന്ന ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കെ, മുൻകൂറായി മൂന്ന് കോടി രൂപ ബോർഡ് നൽകിയിരുന്നു. സ്പോൺസർഷിപ്പിലൂടെ ഈ തുക കണ്ടെത്താനായില്ലെന്നാണ് വിവരം.
എന്നാൽ ഈ ആരോപണങ്ങൾ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിഷേധിച്ചു. സ്പോൺസർഷിപ്പിലൂടെ നാല് കോടി രൂപ ലഭിച്ചുവെന്നും ബോർഡിൽ നിന്നെടുത്ത മൂന്ന് കോടി രൂപ തിരിച്ചടച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇനിയും സ്പോൺസർമാരിൽ നിന്ന് പണം ലഭിക്കാനുണ്ടെന്നും അത് കിട്ടുന്നതോടെ ബോർഡിന് സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വരുത്തിയ കാലതാമസത്തിൽ ഹൈക്കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തുകയും നിയമനടപടി സ്വീകരിക്കുമെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു.



