ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉന്നത രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് ശബരിമലയിൽ സദ്യയും അന്നദാനവും നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 2017-ൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും, 2018-ൽ ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവനും ഈ ചടങ്ങുകളിൽ പങ്കെടുത്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. നിലവിലെ യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശും പോറ്റിയുടെ ക്ഷണപ്രകാരം സദ്യ ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്നു. ഉന്നത നേതാക്കളുടെ സാന്നിധ്യം മറയാക്കി ഭക്തരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സംഭാവനയായി വാങ്ങി പോറ്റി തട്ടിപ്പ് നടത്തിയെന്ന് ദേവസ്വം വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ പോറ്റി ഇത്തരമൊരു തട്ടിപ്പുകാരനാണെന്ന് അന്ന് അറിയില്ലായിരുന്നു എന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് സ്വാഭാവിക ജാമ്യം ലഭിച്ചാണ് 110 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പോറ്റി പുറത്തിറങ്ങിയത്. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.



