മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മറ്റ് യുഡിഎഫ് നേതാക്കളെയും ലൈംഗികാരോപണക്കേസുകളിൽ കുടുക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ തന്നോട് പലവട്ടം പറഞ്ഞിരുന്നതായി മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിലിന്റെ കോടതി മൊഴി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെയാണ് സുധീർ നിർണായകമായ ഈ വെളിപ്പെടുത്തൽ നടത്തിയത്. സോളർ ഗൂഢാലോചന കേസിലെ സാക്ഷിയാണ് സുധീർ. സോളർ കേസിലെ പരാതിക്കാരിയും ഗണേഷും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നെന്നും മന്ത്രിയുടെ വസതിയിലും ഓഫീസിലും അവർ നിത്യസന്ദർശകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
മന്ത്രിസ്ഥാനം തിരികെ ലഭിക്കാൻ ഉമ്മൻചാണ്ടിയെ പലതവണ സമീപിച്ചിട്ടും നടക്കാതെ വന്നതോടെയാണ് അദ്ദേഹത്തെ പാഠം പഠിപ്പിക്കുമെന്ന് ഗണേഷ് പറഞ്ഞതെന്ന് സുധീർ വ്യക്തമാക്കുന്നു. പിന്നീട് പരാതിക്കാരി പീഡനാരോപണങ്ങളുമായി രംഗത്തെത്തിയപ്പോഴാണ് ഗണേഷ് മുൻപ് പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യമായതെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസ് തിരഞ്ഞെടുപ്പ് വരെ മാറ്റിവയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. സോളർ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ഹർജിയിലാണ് ഇപ്പോൾ കോടതി നടപടികൾ തുടരുന്നത്.



