ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിള പാളിയിൽ നിന്ന് സ്വർണം കവർന്ന കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിന് (Statutory Bail) കോടതി ഉത്തരവിട്ടത്. തനിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച അപേക്ഷയിൽ രണ്ടുദിവസം നീണ്ടുനിന്ന വിശദമായ വാദത്തിനൊടുവിലാണ് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്.
ദ്വാരപാലക ശില്പത്തിലെ പാളികളിൽ നിന്ന് സ്വർണം മാറ്റിയെന്ന മറ്റൊരു കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജനുവരി 21-ന് ജാമ്യം ലഭിച്ചിരുന്നു. നിലവിലെ കേസിൽ ജുഡീഷ്യൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികളും നിലവിൽ ജാമ്യത്തിലാണ്.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യവും, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയുമാണ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി കൂടി പുറത്തിറങ്ങുന്നതോടെ കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യത്തിലായി.



