ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യസാധ്യതകൾ തള്ളിക്കൊണ്ട് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ പശ്ചിമ ബംഗാൾ കോൺഗ്രസ് നേതൃത്വവും ഹൈക്കമാന്റുമായി നടത്തിയ നിർണ്ണായക ചർച്ചയിലാണ് ഈ ധാരണയായത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്ത ഒരു മണിക്കൂർ നീണ്ട യോഗത്തിന് ശേഷം, മുഴുവൻ സീറ്റുകളിലും പാർട്ടി തനിച്ച് ജനവിധി തേടുമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ അറിയിച്ചു.
മമതാ ബാനർജി സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായ നടപടിയെ രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് വിമർശിച്ചത്. മമതയുടേത് വെറും പ്രഹസനമാണെന്ന് മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. അതേസമയം, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരുടെ യോഗം വിളിച്ചുചേർത്തു. തിരഞ്ഞെടുപ്പ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വോട്ടർമാരുടെ പരാതികൾ അടിയന്തരമായി പരിഹരിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.



