തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. ലഡ്ഡു തയ്യാറാക്കാൻ ബീഫ് കൊഴുപ്പോ പന്നിക്കൊഴുപ്പോ ഉപയോഗിച്ചിട്ടില്ലെന്നും പകരമായി കൃത്രിമ നെയ്യാണ് ഉപയോഗിച്ചതെന്നും 15 മാസം നീണ്ട അന്വേഷണത്തിന് ശേഷം സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കുന്നു.
ഇതോടെ തിരുമല ക്ഷേത്രത്തെച്ചൊല്ലി നിലനിന്നിരുന്ന വലിയ വിവാദങ്ങൾക്കാണ് ഒരു പരിധിവരെ അവസാനമായിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറിയെ ഒന്നാം പ്രതിയാക്കി സമർപ്പിച്ച കുറ്റപത്രത്തിൽ, ലഡ്ഡു കുംഭകോണത്തിലൂടെ 250 കോടി രൂപയുടെ അഴിമതി നടന്നതായും സിബിഐ ചൂണ്ടിക്കാട്ടുന്നു.
നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടാകാമെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും ആരോപണങ്ങൾ സിബിഐ തള്ളിക്കളഞ്ഞു. 2019 നും 2024 നും ഇടയിൽ പശുവിൻ നെയ്യിന് പകരം പാം ഓയിലും മറ്റ് ജൈവ എണ്ണകളും രാസപദാർത്ഥങ്ങളും ചേർത്തുണ്ടാക്കിയ 68 ലക്ഷം കിലോ കൃത്രിമ നെയ്യാണ് ക്ഷേത്രത്തിൽ വാങ്ങിയത്. പശുവിൻ നെയ്യിന്റെ നിറവും മണവും കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.



