ഷിക്കാഗോയിലെ വെസ്റ്റ്‌മോണ്ടിൽ ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴിയുള്ള ട്രക്ക് വിൽപ്പനയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആറ് മാസം ഗർഭിണിയായ യുവതിയെ 19-കാരൻ ക്രൂരമായി കൊലപ്പെടുത്തി. നെദാസ് റെവുക്കാസ് എന്ന യുവാവാണ് 30-കാരിയായ എലിസ മൊറാലസിനെ അപ്പാർട്ട്‌മെന്റിൽ വെച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ ഭർത്താവ് വിറ്റ 1994 മോഡൽ ഫോർഡ് റേഞ്ചർ ട്രക്കിന്റെ അവസ്ഥയിൽ അതൃപ്തനായിരുന്ന നെദാസ്, വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് മാറ്റാനെന്ന വ്യാജേന എലിസയെ കാണാൻ എത്തുകയായിരുന്നു. പുറകിൽ സ്ക്രൂഡ്രൈവർ ഒളിപ്പിച്ചുപിടിച്ച് ഇയാൾ അപ്പാർട്ട്‌മെന്റിലേക്ക് കയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
യുവതിയെ എഴുപതോളം തവണ കുത്തി പരിക്കേൽപ്പിച്ച പ്രതി, തെളിവ് നശിപ്പിക്കുന്നതിനായി അപ്പാർട്ട്‌മെന്റിന് തീയിടുകയും വീട്ടിലെ വളർത്തുനായയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഗർഭസ്ഥ ശിശുവിനെ വധിക്കൽ, കവർച്ച, തീയിടൽ, മൃഗങ്ങളോടുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി നിലവിൽ ഡ്യൂപേജ് കൗണ്ടി ജയിലിൽ കഴിയുകയാണ്.



