ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി അൻപത് ദിവസം തികയുന്നതിന് മുൻപാണ് ഈ നടപടി. ദ്വാരപാല ശില്പ കേസുമായി ബന്ധപ്പെട്ട തെളിവുകൾ പൂർണ്ണമായും സമർപ്പിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതാണ് ജാമ്യം അനുവദിക്കാൻ കാരണമായത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി കേസിൽ പ്രതികളായ മറ്റുള്ളവരും ജാമ്യത്തിനായി വാദിക്കുന്നുണ്ട്. ഇതോടൊപ്പം മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസിനെയും കനത്ത സുരക്ഷയിൽ വീൽചെയറിൽ കോടതിയിൽ ഹാജരാക്കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കേന്ദ്രീകരിച്ചാണ് ഇഡിയുടെ നീക്കം. ജാമ്യം ലഭിച്ച മുരാരി ബാബു ഉൾപ്പെടെയുള്ള പ്രതികളോട് ഫെബ്രുവരി ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് അയച്ചു. 21 കേന്ദ്രങ്ങളിൽ ഇഡി നടത്തിയ പരിശോധനയിൽ സ്വർണ്ണമടക്കം കണ്ടെത്തിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം മുൻ മന്ത്രിയെയും വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതോടെ വരും ദിവസങ്ങളിൽ സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായേക്കും.



