ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയുമായി ആരംഭിച്ച സാങ്കേതിക ചർച്ചകളിൽ പുരോഗതിയുണ്ടെന്നും താൻ ഇപ്പോൾ കൂടുതൽ ശുഭാപ്തിവിശ്വാസിയാണെന്നും ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസ്സെൻ വ്യക്തമാക്കി. വാഷിംഗ്ടണിൽ മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ നടന്ന ആദ്യ യോഗം തികച്ചും ക്രിയാത്മകമായ അന്തരീക്ഷത്തിലാണ് പൂർത്തിയായതെന്ന് ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ യോഗത്തിനിടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും ചർച്ചകൾ ശരിയായ ദിശയിലാണെന്നും കൂടുതൽ യോഗങ്ങൾ ഉടൻ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണിയിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയാഴ്ച പിന്മാറിയതിന് പിന്നാലെയാണ് ഈ ത്രികക്ഷി ചർച്ചകൾ നടക്കുന്നത്. ആർട്ടിക് പ്രദേശം പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന ട്രാൻസ്‌അറ്റ്‌ലാന്റിക് സഖ്യത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ നാറ്റോ മേധാവി മാർക്ക് റുട്ടുമായി പുതിയ കരാറിൽ ഏർപ്പെട്ടതിനെത്തുടർന്ന് ട്രംപ് തന്റെ മുൻനിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു. ഒരു ആഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ ആശ്വാസകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് റാസ്മുസ്സെൻ നിരീക്ഷിച്ചു.
ആർട്ടിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ അമേരിക്കയ്ക്കുള്ള ആശങ്കകൾ ഡെൻമാർക്കും പങ്കുവെക്കുന്നുണ്ടെന്നും സഹകരണത്തിലൂടെ ഇത് പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. പരമാധികാരം കൈമാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഡെൻമാർക്കോ ഗ്രീൻലാൻഡോ തയ്യാറല്ല. എങ്കിലും, വാഷിംഗ്ടണുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി ആർട്ടിക് മേഖലയിലെ നാറ്റോയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് സാധ്യത. ഇതിനൊപ്പം യുഎസ് സൈനിക വിന്യാസവുമായി ബന്ധപ്പെട്ട 1951-ലെ ഉടമ്പടിയിൽ ഡെൻമാർക്കും ഗ്രീൻലാൻഡും പുനർചർച്ചകൾ നടത്തിയേക്കുമെന്നും സൂചനകളുണ്ട്.



