മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന രാഹുൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് പുറത്തിറങ്ങി. വിദേശത്ത് ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.
എന്നാൽ കോടതിയിൽ നടന്ന വാദത്തിനിടെ, ഇത് ബലാത്സംഗമല്ലെന്നും അവിഹിത ബന്ധമാണെന്നും പ്രതിഭാഗം വാദിച്ചു. ഇതിനെ സാധൂകരിക്കുന്നതിനായി വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും അവർ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗം സമർപ്പിച്ച തെളിവുകളും തെളിവെടുപ്പ് പൂർത്തിയായതും പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. ജയിൽ മോചിതനായി പുറത്തിറങ്ങിയ രാഹുലിന് വലിയ രീതിയിലുള്ള പ്രതിഷേധം നേരിടേണ്ടി വന്നു.
അതേസമയം, എംഎൽഎ പ്രതിയായ ഒന്നാമത്തെ ബലാത്സംഗക്കേസിൽ ഹൈക്കോടതി ഗൗരവകരമായ നിരീക്ഷണങ്ങൾ നടത്തി. ബലം പ്രയോഗിച്ചതും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതും ഉൾപ്പെടെയുള്ള മൊഴികൾ ഗൗരവമുള്ളതാണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. മാർച്ച് 17-ന് പാലക്കാട് വെച്ച് ബലം പ്രയോഗിച്ചുവെന്നും കുട്ടി വേണമെന്ന ആവശ്യം ഉന്നയിച്ചുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനെ പിന്തുണയ്ക്കുന്ന വാട്സാപ്പ് ചാറ്റുകളും തെളിവായി കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്.



