മൂന്നാം ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ മാസം 28-ലേക്ക് മാറ്റി. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായതിനെത്തുടർന്നാണ് കോടതി വിധി പറയാൻ പുതിയ തീയതി നിശ്ചയിച്ചത്. അതിജീവിതയുടെ പരാതിയിലെ പല കാര്യങ്ങളും വാസ്തവവിരുദ്ധമാണെന്നും ബലാത്സംഗം എന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
അതേസമയം, രാഹുലിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന നിലപാടാണ് അന്വേഷണസംഘം സ്വീകരിച്ചിരിക്കുന്നത്. തിരുവല്ല മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് കഴിയുന്നത്.



