നിരവധി ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡി.കെ. മുരളി എം.എൽ.എ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികൾ ചെയ്ത രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. മുരളി പെരുന്നെല്ലി അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ ഉൾപ്പെടുന്നുണ്ട്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഭയുടെ അന്തസ്സ് കെടുത്തിയ എം.എൽ.എമാരെ പുറത്താക്കാൻ വരെ നിയമസഭയ്ക്ക് അധികാരമുണ്ട്.
എത്തിക്സ് കമ്മിറ്റി രാഹുൽ മാങ്കൂട്ടത്തിലിന്റെയും പരാതിക്കാരനായ ഡി.കെ. മുരളിയുടെയും മൊഴി രേഖപ്പെടുത്തും. ആവശ്യമെങ്കിൽ കേട്ടുമാത്രമറിയുന്ന സാക്ഷികളെ വരെ വിളിച്ചുവരുത്താൻ സമിതിക്ക് അധികാരമുണ്ട്. ഇതിന് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ട് നിയമസഭയുടെ പരിഗണനയ്ക്ക് വരും. അതിനിടെ, പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ശനിയാഴ്ചയാണ് കോടതി വിധി പ്രസ്താവിക്കുക.
നേരത്തെ രാഹുലിനെതിരെ പരാതി നൽകിയ അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് ആരോപിച്ചിരുന്നു. തിരുവല്ല മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് അദ്ദേഹം സെഷൻസ് കോടതിയെ സമീപിച്ചത്.



