പീഡനക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് വാമനപുരം എം.എൽ.എ ഡി.കെ. മുരളി സ്പീക്കർക്ക് പരാതി നൽകി. നിരവധി പീഡനക്കേസുകളിൽ പ്രതിയായ വ്യക്തിയെ സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സ്പീക്കർ എ.എൻ. ഷംസീർ ഈ പരാതി വിശദമായ പരിശോധനയ്ക്കായി ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന് കൈമാറി.
രാഹുലിനെതിരെ മുൻപ് വ്യക്തികൾ നൽകിയ പരാതികൾ നിലവിലുണ്ടായിരുന്നെങ്കിലും, സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കാൻ ഒരു നിയമസഭാംഗം തന്നെ പരാതി നൽകണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ പുതിയ നടപടി സ്വീകരിച്ചത്. പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിഷയം കൈമാറണമെങ്കിൽ എം.എൽ.എയുടെ പരാതി അനിവാര്യമാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഒരാൾ പീഡനക്കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസ്സിനെ ബാധിക്കില്ലെന്നും, ഒരു വ്യക്തിയുടെ പ്രവൃത്തിയിലൂടെ സഭയെ ആകെ വിലയിരുത്താൻ കഴിയില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.



