ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളിലെ കാലതാമസവും വ്യാപാര തർക്കങ്ങളും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. അപ്പാച്ചെ ഹെലികോപ്റ്ററുകൾ ലഭിക്കാൻ അഞ്ച് വർഷത്തോളമായി നേരിടുന്ന കാലതാമസത്തെക്കുറിച്ച് മോദി തന്നോട് സംസാരിച്ചതായും ട്രംപ് പറഞ്ഞു. "ഇന്ത്യ അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഓർഡർ ചെയ്തു, പക്ഷേ അഞ്ച് വർഷമായിട്ടും അത് ലഭിച്ചില്ല.
പ്രധാനമന്ത്രി മോദി എന്നെ കാണാൻ വന്നു, 'സർ, ഞാൻ താങ്കളെ വന്നു കാണട്ടെ?' എന്ന് അദ്ദേഹം ചോദിച്ചു" - ഹൗസ് ജിഒപി മെമ്പർ റിട്രീറ്റിൽ സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. മോദിയുമായി തനിക്ക് ശക്തമായ ബന്ധമുണ്ടെന്നും എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവകളിൽ അദ്ദേഹം അതൃപ്തനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ചതായും ട്രംപ് പ്രസംഗത്തിൽ സൂചിപ്പിച്ചു. അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ രാജ്യത്തെ കൂടുതൽ ധനികമാക്കുകയാണെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയുടെ സൈനിക സംഭരണത്തിലെ കാലതാമസം ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ആകെ 68 അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് ഓർഡർ ചെയ്തിരിക്കുന്നത്. പ്രതിരോധ രംഗത്തെ സഹകരണത്തിനൊപ്പം തന്നെ വ്യാപാര മേഖലയിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ട്രംപ് തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു.



