D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
റഷ്യൻ യുദ്ധക്കപ്പലുകളെ കാഴ്ചക്കാരാക്കി എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക, വെനസ്വേലൻ ബന്ധമെന്ന് ആരോപണം
ബുധനാഴ്ച നടന്ന ഈ നീക്കം റഷ്യൻ അന്തർവാഹിനിയുടെ നിഴൽ സാന്നിധ്യത്തിനിടയിലായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

വെനസ്വേലയിൽ നിന്നുള്ള എണ്ണക്കടത്ത് തടയാനുള്ള ശക്തമായ നടപടികളുടെ ഭാഗമായി, അറ്റ്‌ലാന്റിക് സമുദ്രത്തിൽ രണ്ടാഴ്ചയിലധികം നീണ്ട നാടകീയമായ പിന്തുടരലിനൊടുവിൽ റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. ബുധനാഴ്ച നടന്ന ഈ നീക്കം റഷ്യൻ അന്തർവാഹിനിയുടെ നിഴൽ സാന്നിധ്യത്തിനിടയിലായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അടുത്ത കാലത്തായി റഷ്യൻ പതാക വഹിക്കുന്ന ഒരു കപ്പൽ അമേരിക്ക നേരിട്ട് പിടിച്ചെടുക്കുന്നത് ഇതാദ്യമായാണ്. യുഎസ് ഉപരോധങ്ങൾ ലംഘിച്ചതിനാണ് ട്രംപ് ഭരണകൂടം കപ്പൽ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് സൈന്യത്തിന്റെ യൂറോപ്യൻ കമാൻഡ് വ്യക്തമാക്കി.

നിയമവിരുദ്ധമായ വെനസ്വേലൻ എണ്ണക്കടത്തിന് എതിരെയുള്ള ഉപരോധം ലോകത്തെവിടെയും കർശനമായി തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. യുഎസ് കോസ്റ്റ് ഗാർഡും സൈന്യവും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. തുടക്കത്തിൽ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് ടാങ്കറിൽ കയറി നിയന്ത്രണം ഏറ്റെടുക്കുകയും പിന്നീട് അത് കോസ്റ്റ് ഗാർഡിന് കൈമാറുകയും ചെയ്തു. പിടിച്ചെടുക്കൽ നടപടി നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ റഷ്യൻ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും നിലയുറപ്പിച്ചിരുന്നുവെങ്കിലും ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, അമേരിക്കൻ നാവികസേന കപ്പലിൽ പ്രവേശിച്ചതോടെ 'മരിനീര' എന്ന ടാങ്കറുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ ഈ നടപടി വെറും 'കടൽക്കൊള്ള'യാണെന്ന് റഷ്യൻ നിയമസഭാംഗം ആൻഡ്രി ക്ലിഷാസ് ആരോപിച്ചു. കഴിഞ്ഞ വർഷം ഫ്രഞ്ച് തീരത്ത് സമാനമായ രീതിയിൽ റഷ്യയുടെ 'ഷാഡോ ഫ്ലീറ്റിൽ' പെട്ട കപ്പൽ ഫ്രഞ്ച് കമാൻഡോകൾ പിടിച്ചെടുത്തിരുന്നു. ഈ സംഭവം മോസ്കോയും വാഷിംഗ്ടണും തമ്മിലുള്ള നയതന്ത്ര തർക്കം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *