ശബരിമല പാണ്ടിത്താവളത്തിന് സമീപം കാട്ടാനക്കൂട്ടം ഇറങ്ങിയത് തീർത്ഥാടകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചു. പുലർച്ചയോടെ കുട്ടി ആന ഉൾപ്പെടെയുള്ള സംഘം ഭക്തർ വിശ്രമിക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ജലസംഭരണിക്ക് സമീപമാണ് എത്തിയത്. കുടിവെള്ളം തേടിയിറങ്ങിയ ആനക്കൂട്ടം സമീപത്തെ പോലീസിന്റെ താൽക്കാലിക ഷെഡ്ഡിന് ചുറ്റും വലംവെച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല.
ആയിരക്കണക്കിന് അയ്യപ്പഭക്തർ വിശ്രമിക്കുന്ന ഇടത്തിന് വെറും നൂറ് മീറ്റർ മാത്രം അകലെയാണ് ആനകൾ തമ്പടിച്ചത് എന്നത് സുരക്ഷാ ഭീഷണിയുയർത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനപാലകർ പടക്കം പൊട്ടിച്ചാണ് ആനകളെ താൽക്കാലികമായി തുരത്തിയത്. എന്നാൽ ഒറ്റയാൻ ഉൾപ്പെടെയുള്ള കൂടുതൽ ആനകൾ വനമേഖലയിൽ തുടരുന്നതിനാൽ പുല്ലുമേട് കാനനപാതയിലൂടെ വരുന്നവരും ഉരൽകുഴി ഭാഗത്തേക്ക് പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.



