പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ, അദ്ദേഹത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തി. പുനർജനി പദ്ധതിയിൽ ആദ്യമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് വി.ഡി. സതീശൻ തന്നെയാണെന്നും, ഇത് കേവലമൊരു ഭവന നിർമ്മാണ പദ്ധതിയല്ല മറിച്ച് വലിയൊരു പുനരധിവാസ പദ്ധതിയാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയമായി സതീശനോട് വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും, മനുഷ്യരെ ചേർത്തുനിർത്തുന്ന ഇത്തരം പദ്ധതികളെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018-ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിക്കായി വിദേശ ഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേടുണ്ടോ എന്ന് സിബിഐ പരിശോധിക്കണമെന്നാണ് വിജിലൻസ് ശുപാർശ നൽകിയിരിക്കുന്നത്. ഏകദേശം ഒരു വർഷം മുൻപ് വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ സിബിഐ അന്വേഷണത്തിനുള്ള നീക്കങ്ങൾ നടത്തുന്നത്. വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷണ പരിധിയിൽ വരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ?
അല്ല…
ബിജെപി ആണോ?
അല്ല…
അത് ശ്രീ വി ഡി സതീശൻ തന്നെയാണ്.
ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു.
ആ ആരോപണത്തിന് മറുപടിയായി
ശ്രീ വി ഡി സതീശൻ പറഞ്ഞത് “ ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, ആ അന്വേഷണത്തിന് ഒടുവിൽ കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഏറ്റവും നല്ല പുനരുജ്ജീവന പദ്ധതിയെ പറ്റി നിങ്ങൾക്ക് റിപ്പോർട്ട് കിട്ടും”എന്നാണ്.
പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്. 200 ഇൽ പരം പുതിയ വീടുകളും 100 ഇൽ പരം വീടുകളുടെ അറ്റകുറ്റ പണിയും മാത്രമല്ല കുട്ടികൾക്കുള്ള വിദ്യാഭ്യാസവും വരുമാനമില്ലാത്ത മനുഷ്യർക്ക് പശുവും ആടും തൊട്ട് തയ്യൽ മെഷീനുകൾ വരെ കൊടുക്കുന്ന സമഗ്ര പദ്ധതിയാണ്.
ശ്രീ വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്..



