ഇറാനിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പ്രതിഷേധക്കാർക്ക് നേരെ ഇറാൻ സുരക്ഷാ സേന വെടിയുതിർത്താൽ അമേരിക്ക ഇടപെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള യുഎസ് ഇടപെടൽ മേഖലയിലെ സമാധാനം തകർക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു. നിലവിൽ ലോറെസ്ഥാൻ, ചാഹർമഹൽ തുടങ്ങിയ പടിഞ്ഞാറൻ പ്രവിശ്യകളിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവുമാണ് ഇറാനെ ജനകീയ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പതിച്ചതോടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി. 2022-ൽ ഒരു ഡോളറിന് 4,30,000 റിയാൽ ആയിരുന്നത് ഇപ്പോൾ 1.42 ദശലക്ഷം റിയാലായി താഴ്ന്നു. ഇതോടെ ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും ഭീമമായ വില വർധനയുണ്ടായി. പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ഇറാൻ കേന്ദ്ര ബാങ്ക് തലവൻ മുഹമ്മദ് റെസ രാജിവെച്ചു. നികുതി വർധന കൂടി സർക്കാർ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം നിയന്ത്രണാതീതമായി തെരുവുകളിലേക്ക് പടർന്നത്.



