കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്‌നാട് പോലീസിന്റെ പിടിയിലായി. തിരുച്ചിറപ്പള്ളിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ എത്തിയ ഇയാളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കവർച്ച, വധശ്രമം തുടങ്ങി 53-ഓളം കേസുകളിൽ പ്രതിയായ ബാലമുരുകനെ തെങ്കാശി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ നവംബർ മൂന്നിന് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾക്കായി മാസങ്ങളായി തിരച്ചിൽ നടന്നുവരികയായിരുന്നു. തമിഴ്‌നാട്ടിലെ കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിന് മുൻപിൽ മൂത്രമൊഴിക്കാനായി കാർ നിർത്തിയപ്പോൾ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു ബാലമുരുകൻ. ഇയാൾക്കെതിരെ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ഗുരുതരമായ കേസുകൾ നിലവിലുണ്ട്.



