കർണാടകയിലെ ചിത്രദുർഗയിൽ സ്വകാര്യ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ 17 പേർ മരിച്ചു. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തിലേക്ക് പോകുകയായിരുന്ന സീബേർഡ് ട്രാവൽസിന്റെ ബസാണ് ദേശീയപാത 48-ൽ ഹിരിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോർലാത്തൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റി മീഡിയൻ തകർത്ത് എതിർദിശയിൽ നിന്നെത്തിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. മരിച്ചവരിൽ ലോറി ഡ്രൈവറും ഉൾപ്പെടുന്നു. 29 യാത്രക്കാരുണ്ടായിരുന്ന ബസിലെ 9 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി 11:30-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട ബസ് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടത്തിൽപ്പെട്ടത്.



