അമേരിക്കയിലെ അലബാമയിൽ പ്രമുഖ ടിവി സ്‌പോർട്‌സ് റിപ്പോർട്ടറായ ക്രിസ്റ്റീന ചേംബേഴ്സിനെയും ഭർത്താവ് ജോണി റൈംസിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൂവറിലെ ഇവരുടെ വസതിയിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഇത് കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
സംഭവം നടക്കുമ്പോൾ ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകൻ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും കുട്ടി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബന്ധുക്കളിലൊരാൾ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെടിയേറ്റാണ് ഇരുവരും മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അലബാമയിലെ പ്രമുഖ ചാനലായ WBRC 6 ന്യൂസിലെ കായിക വാർത്താ വിഭാഗത്തിലെ സജീവ സാന്നിധ്യമായിരുന്നു ക്രിസ്റ്റീന. 2015 മുതൽ 2021 വരെ ചാനലിൽ പൂർണ്ണസമയ റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന അവർ പിന്നീട് ഫ്രീലാൻസറായും തുടർന്നു. കായിക രംഗത്തെ റിപ്പോർട്ടിംഗിലൂടെയും അധ്യാപിക എന്ന നിലയിലുള്ള പ്രവർത്തനത്തിലൂടെയും പ്രദേശവാസികൾക്ക് പ്രിയങ്കരിയായിരുന്നു അവർ. ജോണി റൈംസ് ഒരു ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.



