വാഷിങ്ടൻ: യുഎസിലെ ഇല്ലിനോയിസിലെ ഷാംബർഗിൽ ഇന്ത്യൻ വംശജനായ അനുപം പട്ടേൽ (67) മകന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. സ്കിസോഫ്രീനിയ ബാധിതനായ മകൻ അഭിജിത് പട്ടേലാണ് കൃത്യം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. , ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് തോന്നുന്ന സ്കിസോഫ്രീനിയ എന്ന രോഗാവസ്ഥയാണ് അഭിജിത് പട്ടേലിന്. നവംബർ 29-ന് രാവിലെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.
അനുപമിന്റെ ഭാര്യ ജോലിക്ക് പോയ സമയത്ത് വീട്ടിൽ പിതാവും മകനും മാത്രമാണുണ്ടായിരുന്നത്. പ്രമേഹരോഗിയായ അനുപമിന്റെ രക്തത്തിലെ ഗ്ലൂക്കോസ് നില കുറയുന്നത് ഫോണിലൂടെ ശ്രദ്ധയിൽപ്പെട്ട ഭാര്യ, ഭർത്താവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 10:30-ഓടെ വീട്ടിലെത്തിയ അവർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അനുപമിനെയാണ്.
തലയ്ക്കേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവസ്ഥലത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തു. പോലീസ് എത്തിയപ്പോൾ തന്നെ കീഴടങ്ങിയ അഭിജിത്, പിതാവിനെ കൊല്ലുന്നത് തന്റെ മതപരമായ കടമയാണെന്നും താൻ മുൻപ് പീഡനത്തിന് ഇരയായിട്ടുണ്ടെന്നുമാണ് മൊഴി നൽകിയത്. എന്നാൽ രോഗാവസ്ഥയുടെ ഭാഗമായാണ് ഇയാൾ ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.



