രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ അപ്പീൽ പോകും. ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ്റെ തീരുമാനം. എംഎൽഎയെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്ന് രാഹുലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചതോടെ ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ നാളെ പാലക്കാട് എത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തേക്കുമെന്നാണ് സൂചന.
പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു. കരഞ്ഞു കാലു പിടിച്ചിട്ടും രാഹുൽ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് ഇത്രയും നാൾ പുറത്തു പറയാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ബലാത്സംഗം, ഭ്രൂണഹത്യ കേസിൽ ഇതേ കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ മാസം 27 മുതൽ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലായിരുന്നു.



