വാഷിങ്‌ടൻ: ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. താൻ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്നും ട്രംപ് പറഞ്ഞു.
റഷ്യ – യുക്രെയ്‌ൻ യുദ്ധത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം, "ഞങ്ങൾ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഒന്നു കൂടി അവസാനിപ്പിക്കാൻ പോകുന്നു," എന്ന് പറഞ്ഞു. "ഞാൻ ഓരോ യുദ്ധം അവസാനിപ്പിക്കുമ്പോഴും ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കുമെന്ന് അവർ പറയും. എന്നാൽ ഞാൻ ആ യുദ്ധം അവസാനിപ്പിച്ചാൽ, അതിന് പുരസ്‌കാരം ലഭിക്കില്ലെന്നും പക്ഷെ അടുത്ത യുദ്ധം അവസാനിപ്പിച്ചാൽ പുരസ്‌കാരം ലഭിച്ചേക്കുമെന്നും അവർ പറയും," എന്നും ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിച്ചാൽ തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കുമെന്ന് ഇപ്പോൾ അവർ പറയുന്നുവെങ്കിൽ, "അപ്പോൾ മറ്റ് എട്ട് യുദ്ധങ്ങളുടെ കാര്യമോ? ഇന്ത്യ – പാക്കിസ്‌ഥാൻ… ഞാൻ അവസാനിപ്പിച്ച എല്ലാ യുദ്ധങ്ങളെ കുറിച്ചും ചിന്തിക്കൂ. ഓരോ യുദ്ധം അവസാനിപ്പിച്ചതിനും എനിക്ക് നൊബേൽ പുരസ്കാരം ലഭിക്കണം," ട്രംപ് അവകാശപ്പെട്ടു. "പക്ഷേ അത്യാഗ്രഹിയാകാൻ എനിക്ക് താൽപ്പര്യമില്ല. ഈ യുദ്ധങ്ങളിൽ നഷ്ടപ്പെടുന്ന ജീവനുകളെക്കുറിച്ചാണ് എനിക്ക് കൂടുതൽ ആശങ്ക," എന്നും അദ്ദേഹം പറഞ്ഞു. താൻ നൊബേൽ പുരസ്കാരം അർഹിക്കുന്നു എന്ന് 2025-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ പറഞ്ഞിരുന്നു എന്നും ട്രംപ് ഓർമ്മിപ്പിച്ചു.



