വാഷിങ്ടൻ: യുഎസിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടി തോൽവി നേരിടാൻ കാരണം താൻ സ്ഥാനാർഥിയായി രംഗത്തില്ലാത്തതാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഒപ്പം, കോൺഗ്രസ് അംഗീകാരമില്ലാതെ ഫണ്ടിങ് മുടങ്ങിയതും, അതിനെ തുടർന്നുണ്ടായ ഭരണസ്തംഭനവും റിപ്പബ്ലിക്കൻ തോൽവിക്ക് കാരണമായിയെന്ന് ട്രംപ്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ന്യൂയോർക്ക് മേയറായി സൊഹ്‌റാൻ മംദാനി വിജയിച്ചതിനു പിന്നാലെ പ്രസംഗം തുടങ്ങിയപ്പോൾ, 'ദാ തുടങ്ങുന്നു' എന്നായിരുന്നു ട്രംപിന്റെ പരിഹാസ പോസ്റ്റ്. മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ മംദാനി ട്രംപിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു: “ഡോണൾഡ് ട്രംപ് വഞ്ചിച്ച രാജ്യത്തിന്, അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു കൊടുക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ, അത് അദ്ദേഹത്തെ വളർത്തിയ ഈ നഗരത്തിനാണ്.
ഒരു സ്വേച്ഛാധിപതിയെ ഭയപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ, അത് അയാൾക്ക് അധികാരം നേടാൻ സഹായിച്ച സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്. ട്രംപിനെ തടയാനുള്ള വഴി മാത്രമല്ല ഇത്, അടുത്തയാളെ തടയാനുള്ള വഴി കൂടിയാണിത്.” മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്തും യുഎസ് രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന്റെ സൂചനയുമാണ് ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിലെ മേയർ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തൽ.



