ചൈനയിലെ നാല് ദിവസത്തെ സന്ദർശനത്തിനിടെ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവേ, പങ്കാളിത്ത രാജ്യങ്ങൾ തമ്മിൽ ശരിയായ ഭാഷ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു.
ഇന്ത്യക്കും ചൈനയ്ക്കും എതിരെ യുഎസ് ഏർപ്പെടുത്തിയ വ്യാപാര നികുതികളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട്, ഇന്ത്യയും ചൈനയും ശക്തമായ സമ്പദ്വ്യവസ്ഥകളും അവരുടേതായ ആഭ്യന്തര രാഷ്ട്രീയ സംവിധാനങ്ങളും നിയമങ്ങളുമുള്ള രാജ്യങ്ങളാണെന്ന് പുടിൻ ചൂണ്ടിക്കാട്ടി.
"150 കോടി ജനങ്ങളുള്ള ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങൾക്ക് ശക്തമായ സമ്പദ്വ്യവസ്ഥയുണ്ട്. എന്നാൽ അവർക്ക് അവരുടേതായ ആഭ്യന്തര രാഷ്ട്രീയ സംവിധാനങ്ങളും നിയമങ്ങളുമുണ്ട്," പുടിൻ പറഞ്ഞു.
"ആരെങ്കിലും നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണെന്ന് പറഞ്ഞാൽ, ആ രാജ്യങ്ങളിലെ നേതാക്കളുടെ അവസ്ഥ നിങ്ങൾ ചിന്തിക്കണം. ചരിത്രത്തിൽ കോളനിവൽക്കരണവും പരമാധികാരത്തിന് നേരെയുള്ള ആക്രമണങ്ങളും ഉൾപ്പെടെ പല വിഷമഘട്ടങ്ങളിലൂടെയും കടന്നുപോയ വലിയ രാജ്യങ്ങളാണിവ. അവരിലൊരാൾ ദൗർബല്യം കാണിച്ചാൽ അവരുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കണം," റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
"അതുകൊണ്ട്, ഇത് അവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു. കോളനിവൽക്കരണ കാലം അവസാനിച്ചതുപോലെ, തങ്ങളുടെ പങ്കാളികളോട് സംസാരിക്കുമ്പോൾ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കാനാവില്ലെന്ന് അവർ തിരിച്ചറിയണം. എന്നാൽ, ആത്യന്തികമായി കാര്യങ്ങൾ ശരിയാകും, എല്ലാം അതിന്റെ സ്ഥാനത്ത് വരും, ഇങ്ങനെയുള്ള രാഷ്ട്രീയ സംഭാഷണങ്ങൾ നമുക്ക് കാണേണ്ടിവരില്ല," പുടിൻ പറഞ്ഞു.



